Thursday, May 6, 2010

ഉണ്ണി ഉറങ്ങുകയാണ്

രാവിലെ തുടങ്ങിയ മഴ തോരാതെ പെയ്യുകയാണ്.

മേല്‍ക്കൂരയിലെ ദ്രവിച്ച ഓലക്കീറുകളെ വകഞ്ഞ് മഴവെള്ളം ഉള്ളിലേക്ക് ഊര്‍ന്നു വീഴുന്നു.

.... ഈ നശിച്ച മഴ.

വീട്ടിലെ അവസാനത്തെ പാത്രവും മുറിയില്‍ നിരന്നു കഴിഞ്ഞു. ചാണകം മെഴുകിയ തറയുടെ മൃദുലതയില്‍ ആസക്തിയോടെ ആഴ്ന്നിറങ്ങുകയാണ് മഴ!

.... പെയ്യട്ടെ! അതിന്റെ കലിയടങ്ങ്വോളം പെയ്യട്ടെ!

അടുത്തെവിടെയോ ഒരു റബ്ബര്‍ മരം കടപുഴകി വീഴുന്ന ശബ്ദം.

ഭാഗ്യം! ഉണ്ണി ഉണര്‍ന്നില്ല.

ഉണ്ണിയെ തൊട്ടിലിന്‍റെ മുഷിഞ്ഞ തുണിയില്‍ പൊതിഞ്ഞ് അവള്‍ മാറോടടക്കിപ്പിടിച്ചു. ജഠരാഗ്നിയുടെ ചൂടും, ഉള്ളിലെ നെരിപ്പോടില്‍ എരിയുന്ന വേദനകളുടെ ചൂരും അവള്‍ തന്റെ മാറിലേക്കാവാഹിച്ചു.

.... എന്റെ പൊന്നുണ്ണീ!

കൈകാലിളക്കി ഞെട്ടി നിവര്‍ന്നെങ്കിലും അവന്‍ സുഖമായുറങ്ങുകയായിരുന്നു. അവന്‍റെ ഇളം ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി മിന്നിയോ എന്നവള്‍ സംശയിച്ചു.

.... സ്വപ്നം കണ്ടുറങ്ങുകയാവും!

ക്ഷീണിതമായ അവളുടെ മനസ് സ്മൃതിയുടെ നിറം മങ്ങിയ ചിത്രങ്ങളിലേക്ക് പടിയിറങ്ങി. കാലം കറുപ്പ്പൂശിയ മരത്തൂണുകള്‍ക്ക് മറവില്‍ ഒളിച്ചു കളിച്ചിരുന്ന ബാല്യം.

തനിക്ക് അപരിചിതമായ കാര്യങ്ങള്‍ ഉറക്കെ പറഞ്ഞ് കലപില കൂട്ടുന്ന അച്ഛനുമമ്മയ്ക്കുമിടയില്‍ നിന്ന് മുത്തശ്ശിയുടെ നെഞ്ചിലേക്ക് ഒടിയണഞ്ഞ പെണ്‍കുട്ടിയുടെ നിറകണ്ണുകളെ അവള്‍ക്കോര്‍മയുണ്ട്! ശുഷ്കിച്ച വിരലുകള്‍ മുടിയിഴകളില്‍ പരതുമ്പോള്‍ മുത്തശ്ശിയുടെ കണ്ണുകളെ ആര്‍ദ്രമാക്കിയ വികാരമാണോ സ്നേഹം? അറിയില്ല!!

നിയമത്തിന്റെ കാവല്‍ക്കാര്‍ക്കു നടുവില്‍, തന്നെ ഭാഗം വയ്ക്കുമ്പോള്‍ അച്ഛന്‍റെ കണ്ണുകളില്‍ കണ്ടതോ, അമ്മയുടെ ചുണ്ടുകളില്‍ വിതുമ്പിയതോ സ്നേഹം?.... അറിയില്ല!!

ഏകാന്തമായ ട്യൂഷന്‍ സായാഹ്നങ്ങളില്‍, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് ചെവി തിരുമ്മുമ്പോള്‍, കൈവിരലുകള്‍ കവിളിലും കഴുത്തിലുമോടിച്ച് ഇക്കിളിയാക്കിയത് സ്നേഹം കൊണ്ടാണോ?... അറിയില്ല!!

മഴവില്ലിലും മരക്കൊമ്പിലും അലറുന്ന കടലിന്‍റെ തീരങ്ങളിലും അവള്‍ തനിക്കന്ന്യമായ ആ വികാരത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ തേടി. കണ്ട ചിത്രങ്ങളിലും, വരികള്‍ക്കിടയില്‍ അര്‍ത്ഥമൊളിപ്പിച്ച വാരികകളിലും അവള്‍ സ്നേഹത്തിന്‍റെ നിര്‍വചനം സ്വയം കണ്ടെത്തി.

നിറം പിടിപ്പിച്ച ചുള്ളിക്കമ്പുകളില്‍ പ്രേമത്തിന്‍റെ പച്ചിലകള്‍ വിതറിയ വാരിക്കുഴി അവള്‍ തിരിച്ചറിഞ്ഞില്ല. തിരിച്ചു വരാനാകാതെ അഗാധതയിലേക്ക് കാല്‍ വഴുതി വീഴുമ്പോള്‍ ഉള്ളിലെ ചിതയില്‍ സ്വത്വം എരിഞ്ഞടങ്ങുകയായിരുന്നു.

അപ്രതീക്ഷിതമായ ഒരു വെള്ളിടിയില്‍ ഉണ്ണി ഉണര്‍ന്നു കരയാന്‍ തുടങ്ങി.

ഓര്‍മ്മകളില്‍ നിന്നുണര്‍ന്ന് ഉണ്ണിയെ മുലയൂട്ടുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്ന് നീര്‍ചാലുകള്‍ പുറത്തേക്കൊഴുകി.

പടുകുഴിയില്‍ തളര്‍ന്നുവീണ താരുണ്യത്തിനു നേരെ പറന്നുവന്ന കഴുകന്മാരുടെ മുഖങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അവള്‍ വൃഥാ ശ്രമിച്ചു. കൂര്‍ത്ത നഖങ്ങളും ചുണ്ടുകളും തട്ടിയെറിഞ്ഞ് കൈകള്‍ തളര്‍ന്നപ്പോള്‍ ആര്‍ത്തിയോടെ അവ മാംസം കൊത്തി വലിക്കുകയായിരുന്നു.

മുലക്കണ്ണുകളില്‍ വേദന അസഹ്യമായപ്പോള്‍ ഉണ്ണിയെ അവള്‍ എടുത്തുമാറ്റി. വിശപ്പിന്‍റെ ക്ഷീണത്താലാണോ, അതോ കരഞ്ഞാലും പാലുകിട്ടില്ലെന്ന തിരിച്ചറിവാണോ - ഉണ്ണി വേഗം ഉറങ്ങി.

.... ഈ നശിച്ച മഴ! ആഹാരം കിട്ടാനുള്ള വക പോലും കിട്ടാണ്ടാക്കി!!

ആടിത്തിമിര്‍ത്ത മഴയുടെ അവരോഹണമായി.

ദ്രവിച്ചിളകിയ വാതില്‍പ്പാളിക്കിടയിലൂടെ ക്ഷണിക്കാതെ വന്ന കുഞ്ഞഥിതിയെ ചൂലുകൊണ്ട് തട്ടിപ്പുറത്താക്കുമ്പോഴാണ് നേരം സന്ധ്യ കഴിഞ്ഞെന്ന് അവളറിഞ്ഞത്!

മുറിക്കുള്ളിലെ അരണ്ട വെളിച്ചത്തില്‍ അവള്‍ ക്ലാവു പിടിച്ച മണ്ണെണ്ണവിളക്ക് തെളിയിച്ചു. നനവെത്താത്ത ഒരു മൂലയില്‍ പായ വിരിച്ചു.

പുറത്തു ചെളിവെള്ളത്തില്‍ ആരുടേതെന്നറിയാത്ത പാദചലനങ്ങള്‍....!

അവള്‍ നിവര്‍ന്നിരുന്ന് കാതോര്‍ത്തു.

"...ഞാനാ! വാതില് തൊറക്ക്!!" അടക്കിപ്പിടിച്ച ആ പരുക്കന്‍ ശബ്ദം അവള്‍ തിരിച്ചറിഞ്ഞു.

ജന്നാലക്കരികിലിരുന്ന പൊട്ടിയ കണ്ണാടിയും പൊതിക്കെട്ടുമെടുത്ത്‌ വിളക്കിന് മുന്നില്‍ കുനിഞ്ഞിരിക്കുമ്പോള്‍ അവള്‍ ഉണ്ണിയെ നോക്കി!

അവന്‍ വിശന്നുറങ്ങുകയാണ്...!

മുഷിഞ്ഞ സാരിത്തുമ്പില്‍ വിരല്‍ തിരുകി, കണ്‍പോളകളിലും കവിളുകളിലും ഉണങ്ങിനിന്ന നീര്‍ചാലുകള്‍ തുടച്ചുകളഞ്ഞു. പ്ലാസ്റ്റിക് കവറിനുള്ളില്‍ ഭദ്രമായി വച്ചിരുന്ന കണ്‍മഷിയെടുത്തെഴുതി, നെറ്റിയില്‍ കുങ്കുമം തൊട്ടു. പഴകിയ പത്രക്കടലാസില്‍ പൊതിഞ്ഞു വച്ച സുഗന്ധം മുഖത്തും കഴുത്തിലും കക്ഷങ്ങളിലും പൂശി അവള്‍ എഴുന്നേറ്റു. എല്ലാം തിരികെ വച്ച് മടിക്കുത്ത്‌ അല്പം താഴോട്ടാക്കി വശ്യമായ ചിരിയോടെ അവള്‍ വാതില്‍ തുറന്നു.

പനമ്പായയില്‍ ചലിക്കുന്ന മാംസപിണ്ഡമായി നോവുകളേറ്റു വാങ്ങുമ്പോള്‍ അവളുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു: "ഉണ്ണിക്ക് നാളേക്ക് എന്തെങ്കിലും...!"

മഴ തോര്‍ന്നു കഴിഞ്ഞു.

ഉണ്ണി അപ്പോഴും ശാന്തനായി ഉറങ്ങുകയാണ്. സ്വപ്നങ്ങളും കണ്ട്....!!

Thursday, April 1, 2010

ഗുരു

ഇതൊരു യാത്രാകുറിപ്പ്:
പരസ്യകലയെക്കുറിച്ച് തീക്ഷ്ണമായി പഠിക്കാന്‍ പണ്ടെങ്ങോ മദ്രാസിനു പോയതിന്‍റെ ഒരനുസ്മരണം.....
ട്രെയിനിലായിരുന്നു യാത്ര. മുകളിലത്തെ ബര്‍ത്തില്‍ നേരത്തെ തന്നെ ഇടം പിടിച്ചു.  മുകളിലാവുമ്പോള്‍ താഴെ നടക്കുന്നത് എല്ലാം വള്ളിപുള്ളി വിടാതെ വീക്ഷിക്കാമല്ലോ...
ട്രെയിന്‍ കോയമ്പത്തൂര്‍ വിട്ടുകാണും.
എവിടെ നിന്നെന്നറിയില്ല ഒരു കൊച്ചു പാവാടക്കാരി കമ്പാര്‍ട്ട്മെന്‍റില്‍ പ്രത്യക്ഷപെട്ടു.  മുഷിഞ്ഞുകീറിപ്പറിഞ്ഞ വേഷം. ഏറിയാല്‍ അഞ്ചുവയസ്സ്...
ദയനീയത ചിത്രം വരച്ച അവളുടെ മുഖത്ത് മങ്ങാതെ പ്രകാശിക്കുന്ന കണ്ണുകളില്‍ എങ്കിലും എനിക്ക് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. തമിഴ്‌, മലയാളം കലര്‍ന്ന ഒരു മിശ്രിത ഭാഷയില്‍ അവള്‍ എന്തൊക്കെയോ പാടാന്‍ ശ്രമിക്കുന്നു, ഈണവും താളവും ഇല്ലെങ്കിലും ഞാന്‍ അതുതന്നെ ശ്രദ്ധിച്ചു കിടന്നു. പാട്ടുപാടുന്നതിനിടയില്‍ അവള്‍ യാത്രക്കാരില്‍ നിന്ന്‍ കൈനീട്ടി എന്തൊക്കെയോ വാങ്ങുന്നുണ്ട്. അധികവും ചില്ലറ തുട്ടുകള്‍. കിട്ടുന്ന ചില്ലറ അതുപോലെതന്നെ മടക്കിപ്പിടിച്ച പാവാടയിലേക്ക് നിക്ഷേപിക്കുന്നുമുണ്ട്. ഒടുവില്‍ അവള്‍ ഞാന്‍ കിടന്നിരുന്ന കാബിനിലുമെത്തി.
എല്ലാരും ചില്ലറ തുട്ടുകള്‍ കൊടുത്തപ്പോള്‍ ഒത്തിരി പ്രായമുള്ള ഒരാള്‍ അവള്‍ക്കു ഒരു കഷ്ണം ബിസ്കറ്റ് വച്ചുനീട്ടി. അവളുടെ കണ്ണുകള്‍ വിടരുന്നത് ഞാന്‍ കണ്ടു. വളരെ ശ്രദ്ധാപൂര്‍വ്വം അത് അവളുടെ വലം കയ്യിലേക്ക് ഏറ്റുവാങ്ങി. പിന്നീട് ഇടതു കയ്യ് നീട്ടി ആയിരുന്നു അവളുടെ യാചന...
വലം കയ്യില്‍ ഭദ്രമായി പിടിച്ച ബിസ്കറ്റ്‌ കഷണവും പാവാടയുടെ മടക്കിപിടിച്ച അറ്റവും... പാവാടയില്‍ നിറയെ ചില്ലറ തുട്ടുകള്‍ കിലുങ്ങുന്നു. പാടി പാടി അവള്‍ കമ്പാര്‍ട്ട്മെന്റിന്‍റെ അങ്ങേത്തലക്കല്‍ എത്തുംവരെ ഞാന്‍ അവളെ കണ്ണുകളെ കൊണ്ടു പിന്തുടര്‍ന്നു....
പാടുന്നതിനിടയില്‍ പലപ്പോഴും തനിക്കുകിട്ടിയ ബിസ്കറ്റ്‌ അവള്‍ തിരിച്ചും മറിച്ചും നോക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കിക്കിടന്നു. ഇടക്കൊക്കെ ബിസ്കറ്റ്‌ മണത്തുനോക്കുന്നതും കണ്ടു...
എന്താ അവള്‍ ബിസ്കറ്റ്‌ കഴിക്കാത്തത് എന്ന എന്‍റെ ജിജ്ഞാസയ്ക്ക് വിരാമമിട്ടുകൊണ്ട് അവള്‍, അവിടെ വാതിലിനോടു ചേര്‍ന്നിരുന്ന ഒരു ചെറുപ്പക്കാരിയുടെ മടിയിലേക്ക് എടുത്തുചാടി. അത്രയും സ്വാതന്ത്ര്യത്തോടെ അവള്‍ പെരുമാറുന്നത് കണ്ടപ്പോള്‍ ഒന്നുറച്ചു. ആ സ്ത്രീ അവളുടെ അമ്മ തന്നെ. ആ സ്ത്രീ അവളുടെ കൊച്ചു മുഖത്തും ജടപിടിച്ച മുടിയിഴകളിലും വിരലുകളോടിച്ചു...
ഒന്നും സംഭവിക്കാതെ കുഞ്ഞ് തിരിച്ചെത്തിയതിലെ ചാരിതാര്‍ത്ഥ്യം ആ മുഖത്തുണ്ട്. ഒടുവില്‍ ആ സുന്ദര മുഹൂര്‍ത്തത്തിനു ഞാന്‍ ദൃക്സാക്ഷിയായി. അമ്മയുടെ മടിയില്‍ കിടന്നുകൊണ്ടുതന്നെ ആ കൊച്ചു പാട്ടുകാരി, താന്‍ ഇതുവരെ നിധിപോലെ സൂക്ഷിച്ചിരുന്ന ബിസ്കറ്റ്‌ കഷണം പാതി മുറിച്ചു അമ്മയുടെ വായില്‍ വച്ചുകൊടുക്കുന്നു. കുഞ്ഞിന്‍റെ ഈ കൊച്ചു സ്നേഹപ്രകടനത്തില്‍ തന്നെ ഒരുപാടു മധുരിച്ച ആ അമ്മ തനിക്ക് നല്‍കിയ ആ ബിസ്കറ്റ്‌ കഷണം അതേപോലെ ആ കുഞ്ഞുവായില്‍ വച്ചുകൊടുത്തു. അപ്പോഴാണ്‌ ഞാന്‍ അത് ശ്രദ്ധിച്ചത്. അവര്‍ക്ക് കാഴ്ച്ചശക്തിയില്ലായിരുന്നു...
അതുകൊണ്ടുതന്നെ ആയിരിക്കണം ആ അഞ്ചുവയസ്സുകാരി ഇത്രമാത്രം അമ്മയെ സ്നേഹിക്കുന്നത്.. ആണോ?
ഈ പരസ്പരമുള്ള സ്നേഹപ്രകടനം എന്‍റെ കണ്ണുകളില്‍ നനവ്‌ പടര്‍ത്തി...
ഞാന്‍ എന്‍റെ അമ്മയെ ഓര്‍ത്തു.
ചെയ്യാന്‍ മറന്ന പലതും ഓര്‍ത്തു.
അങ്ങിനെ ആ അഞ്ചുവയസ്സുകാരി എന്‍റെ ഗുരുവായി...
സ്നേഹിക്കാന്‍ പഠിപ്പിച്ച എന്റെ ഗുരു...

Tuesday, March 9, 2010

കാത്തിരിപ്പ്‌

കുഞ്ഞിക്കാല്‍പ്പാദങ്ങളുടെ ശബ്ദം കേട്ടാണ് ഞാന്‍ ഉറക്കമെണീറ്റത്. കുറെയേറെ നാളുകള്‍ ഞാന്‍ ഉറങ്ങിപ്പോയോ എന്നെനിക്കു തോന്നിപ്പോയി. അത്രയേറെ ഉറക്കക്ഷീണം എന്‍റെ കണ്ണുകളെ ബാധിച്ചിരുന്നു. കഴിഞ്ഞ നാളുകളില്‍ സംഭവിച്ചതൊക്കെയും ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അതെ, എല്ലാം ഒരു വെള്ളിത്തിരയില്‍ നിന്നെന്നപോലെ തെളിഞ്ഞുവരുന്നു. എല്ലാം ഇന്നലെ സംഭവിച്ചത് പോലെ!!

അവളുടെ വിടര്‍ന്ന മനോഹരമായ കണ്ണുകള്‍! ആ കണ്ണുകള്‍ക്ക്‌ ഒരു മാസ്മരികത ഉണ്ടായിരുന്നു. പിന്നെ എന്‍റെ എല്ലാ വിഷമങ്ങളെയും ഇല്ലാതാക്കുന്ന ആ ചുംബനം. ഇതായിരുന്നു സെലിന്‍. അവളുടെ മുടി ചുരുളിനുള്ളില്‍ കിടക്കുമ്പോള്‍ രാത്രികളും പകലുകളും ഞാനറിഞ്ഞിരുന്നതെയില്ല!!

അവളെ ആദ്യമായി പെണ്ണുകാണാന്‍ പോയതും പിന്നെ ആ വിടര്‍ന്ന കണ്ണുകള്‍ക്ക്‌ ഉടമയെ ഞാനെന്റെ ജീവിതത്തിലേക്ക് കൂട്ടിയതും ഇന്നലെ എന്നപോലെ ഓര്‍ക്കുന്നു. ഒരുപക്ഷേ കഴിഞ്ഞ ജന്മത്തിലും ഞങ്ങള്‍ ഒന്നായിരുന്നിരിക്കാം. അത്രയേറെ ആത്മബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഞാനെപ്പോഴും സെലിനോട് പറയുമായിരുന്നത് അവളെപ്പോലെ വിടര്‍ന്ന മനോഹരമായ കണ്ണുകളുള്ള ഒരു കൊച്ചുമോളെക്കുറിച്ചായിരുന്നു. സെലിന്‍ ഗര്‍ഭിണിയായപ്പോള്‍ ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തി ഞാനാണെന്ന് തോന്നി. അതു ഒരു മോള്‍ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാനവള്‍ക്ക് വേണ്ടി തൊട്ടിലും കൊച്ചുടുപ്പുകളും കളിക്കോപ്പുകളും കൊണ്ട് വീടുനിറച്ചു. എന്‍റെ പിറക്കാത്ത മകള്‍ക്ക് ജനിഫര്‍ എന്ന് പേരിട്ടു. ഞാനവളെക്കുറിച്ചു ഒരുപാടു സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി. ഒടുവില്‍ ആ ദിനം വന്നെത്തി. സെലിനെയും കൊണ്ട് ഞാന്‍ ലേബര്‍റൂമിലേക്ക്‌ പോകുമ്പോള്‍ അവളുടെ വിടര്‍ന്ന കണ്ണുകള്‍ നിറഞ്ഞിരുന്നു. എന്‍റെ കൈവിടുവിച്ചു എനിക്ക് ഒരു ചുംബനവും തന്നു അവള്‍ ലേബര്‍റൂമിലേക്ക്‌ പോയി.
ഇല്ല! പിന്നെയെനിക്കൊന്നും ഓര്‍മിക്കുവാന്‍ കഴിയുന്നില്ല. എന്‍റെ ഓര്‍മ്മയുടെ ചങ്ങലക്കണ്ണികള്‍ മുറിയുകയാണ്. ഏതോ അന്ധകാരം എന്‍റെ കണ്ണുകളെ മൂടിയതുപോലെ. ഞാന്‍ വീണ്ടും എനിക്കെന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചു. സെലിനെ ലേബര്‍റൂമില്‍ കയറ്റിയശേഷം മരുന്നു വാങ്ങാനായി പുറത്തിറങ്ങിയ എനിക്ക് നേരെ ഒരു കറുത്ത കാര്‍ ചീറിപ്പാഞ്ഞു വന്നത് ഞാന്‍ ഓര്‍ക്കുന്നു. ഇപ്പോഴെനിക്ക്‌ എല്ലാം വ്യക്തമായി കാണാം! എന്‍റെ നിശ്ചലമായ ശരീരം കാണാം, ഒഴുകി പടരുന്ന രക്തം കാണാം, പിന്നെയെപ്പോഴോ എന്നെ ആരൊക്കെയോ ചേര്‍ന്ന് ഈ ഇരുട്ടറയിലേക്ക് തള്ളി.

എന്‍റെ സ്വന്തം രക്തത്തില്‍ പിറന്ന ജനിമോളുടെ മുഖം കാണാതെ, എന്‍റെ എല്ലാമെല്ലാമായ സെലിന്‍റെ ചുംബനമില്ലാതെ എത്രനാളായി ഞാനീ ഇരുട്ടറയില്‍ കിടക്കുന്നു. ദിവസങ്ങള്‍, ആഴ്ചകള്‍ അല്ല മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയത് ഞാനറിഞ്ഞില്ല!

കഷ്ടിച്ച് ഒരു വര്‍ഷംപോലും തികയാത്ത എന്‍റെ ദാമ്പത്യത്തിനു എത്ര പെട്ടെന്നാണ് തിരശീല വീണത്‌. എന്‍റെ വേര്‍പാട് സെലിനെ എത്രമാത്രം വിഷമിപ്പിച്ചിട്ടുണ്ടാവും. അവള്‍ എത്രമാത്രം കരഞ്ഞിട്ടുണ്ടാവും? അച്ഛനില്ലാതെ വളരേണ്ടിവരുന്ന ജനിമോളുടെ അവസ്ഥ, ഈ ലോകത്തില്‍വച്ചേറ്റവും കൂടുതല്‍ അവളെ സ്നേഹിച്ചിട്ടുള്ള ഒരച്ഛന്‍ ഉണ്ടെന്നു എന്നെങ്കിലും അവള്‍ അറിയുമ്പോള്‍, ആ അച്ഛനെ ഇനി ഒരിക്കലും കാണാന്‍ കഴിയില്ലെന്നുള്ള സത്യം അവള്‍ മനസ്സിലാക്കുമ്പോള്‍, ആ കൊച്ചു മനസ്സ് എത്രമാത്രം വേദനിക്കും? ഇപ്പോള്‍ ഞാനൊരു നീണ്ട കാത്തിരിപ്പിലാണ്. കഴിഞ്ഞ വര്‍ഷം സെലിന്‍ എന്‍റെ ശവക്കല്ലറയില്‍ മെഴുകുതിരി കത്തിക്കാന്‍ വന്നപ്പോള്‍ അടുത്ത വര്‍ഷം മോളെയും കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. അതെ, ഞാനെന്‍റെ മോളെ കാണാന്‍ പോകുന്നു. എന്‍റെ ജനിമോള്‍, ഈ ലോകത്തില്‍ ഞാന്‍ ജീവിച്ചിരുന്നു എന്നതിന്‍റെ ഒരേയൊരു തെളിവ്. ഇനി ലോകം അവളിലൂടെയായിരിക്കും എന്നെ അറിയുക. സെലിന്‍ മെഴുകുതിരി കത്തിച്ച് പോയത് മുതല്‍ ഞാന്‍ കാത്തിരിക്കുകയാണ്. എന്‍റെ ജനിമോളെ! അവളെ സ്വപ്നം കണ്ടു കണ്ടു എപ്പോഴോ ഞാനുറങ്ങിപ്പോയി.

അവളുടെ കുഞ്ഞിക്കാല്‍പ്പാദങ്ങളുടെ ശബ്ദം കേട്ട് ഞാന്‍ കണ്‍‌തുറന്നു. അതാ എന്‍റെ ജനിമോള്‍. ഞാന്‍ മനസ്സിലുദ്ദേശിച്ച അതെ രൂപം. വിടര്‍ന്ന മനോഹരമായ കൊച്ചുകണ്ണുകളുള്ള കൊച്ചുസുന്ദരി. സെലിന്‍ പറയുന്നത് കേട്ട് അവള്‍ ശവക്കല്ലറയിലേക്ക് നോക്കി. പപ്പാ പപ്പാ എന്ന് വിളിക്കുന്നു. ആ വിളി എന്‍റെ ആത്മാവിന്റെ അന്തരംഗങ്ങളിലൂടെ  കടന്നുപോകുന്നു. എന്‍റെ പൊന്നുമോളെ നിന്നെ വാരിയെടുത്ത് നിന്‍റെ കൊച്ചുകവിളില്‍ ഉമ്മവെക്കണമെന്നുണ്ട്. ഇല്ല എനിക്കതിനു കഴിയുന്നില്ലല്ലോ? എന്‍റെ എല്ലാമെല്ലാമായ സെലിനെ സമാശ്വസിപ്പിക്കാനും എനിക്ക് കഴിയുന്നില്ലല്ലോ?
എന്‍റെ സെലിന്‍ ഒരുപാടു ക്ഷീണിച്ചിരിക്കുന്നു. അവളുടെ കണ്‍തടം  കറുത്തിരിക്കുന്നു. അവളുടെ വിടര്‍ന്ന കണ്ണുകളുടെ ചേതനയറ്റിരിക്കുന്നു. കരഞ്ഞു കരഞ്ഞു അവളുടെ കണ്ണുകളിലൂടെ ചോര ഊറിവരുന്നതായി എനിക്കനുഭവപ്പെടുന്നു. അവളുടെ കണ്ണുനീര്‍ ഒരു പ്രളയമായി വന്ന് എന്നെയും എന്‍റെ ജനിമോളെയും ഈ ലോകത്തെ തന്നെയും വിഴുങ്ങിയിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചുപോകുന്നു. വേണ്ട, എന്‍റെ ജീവിതത്തിന്‍റെ ബാക്കിപത്രമായി അവളും എന്‍റെ ജനിമോളും ജീവിക്കട്ടെ. ഞാന്‍ പൂര്‍ത്തീകരിക്കാതെ പോയ എന്‍റെ ആഗ്രഹങ്ങളെയും ജനിമോള്‍ നിറവേറ്റട്ടെ. ജനിയും പിന്നെ അവള്‍ക്കു പിറക്കുന്ന കുട്ടികളിലൂടെയും ലോകം എന്നെ ഓര്‍ക്കട്ടെ.

എന്നാലും സെലിന്‍, നിന്നെയും നമ്മുടെ മോളെയും ഞാന്‍ കാണുന്നുണ്ടെന്ന കാര്യം നീ അറിഞ്ഞിരുന്നെങ്കില്‍! അവളുടെ വിളി ഞാന്‍ കേള്‍ക്കുന്നുണ്ടെന്നെങ്കിലും നീ അറിഞ്ഞിരുന്നെങ്കില്‍.....
ഇനി എന്‍റെ കാത്തിരിപ്പ്‌ തുടരട്ടെ! അടുത്തവര്‍ഷം സെലിനും ജനിമോളും വീണ്ടും വരുന്നത് വരെ!

Thursday, February 18, 2010

ടെസ്റ്റ്‌ പോസിറ്റീവ്

റിസള്‍ട്ട് പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനാല്‍ , താനൊരു ഗര്‍ഭിണി ആയിരുന്നു എന്ന് അറിഞ്ഞ രാത്രിയില്‍ ശ്രീമതി നീനാ രാകേഷ് തീര്‍ത്തും അസ്വസ്ഥയായിരുന്നു. താനൊരു മാതാവാകുവാന്‍ പോകുന്നു എന്ന റൊമാന്റിക് ആഹ്ലാദത്തിനു പകരം നീനാ രാകേഷിന്റെ മനസ്സില്‍ കനത്തുനിന്നത് താന്‍ എന്തെല്ലാമോവിധത്തില്‍ ബന്ധനസ്ഥയാവുകയാണ് എന്ന ഐഡിയോളജിക്കല്‍ ആകുലതയാണ്. എങ്ങിനെ ആകുലപ്പെടാതിരിക്കും. ജീവിതം ബഹുവിധമായ തിരക്കുകളാലും ഉത്തരവാദിത്ത്വങ്ങളാലും നിബിഡവും സജീവവുമായിരിക്കുന്ന ഈ സാഹചര്യത്തില്‍ , ഇനിയൊരു എട്ടര മാസത്തെ ഗര്‍ഭരക്ഷയും, തുടര്‍ന്നു അനേകവര്‍ഷങ്ങളിലെ ശിശുപരിരക്ഷയുമൊക്കെ വല്ലാത്ത ബദ്ധപ്പാട് തന്നെ. കര്‍മ്മനിരതമാകേണ്ട യൗവ്വനം അങ്ങനെയങ്ങു പാഴായിപോവുകയും ചെയ്യും. അതുകൊണ്ട് ശ്രീമതി നീനാ രാകേഷ് തന്റെ ഭര്‍ത്താവിന്റെ നേര്‍ക്ക്‌ ഇങ്ങിനെ വേവലാതിപ്പെട്ടു.

"വേണ്ട, നമ്മളെപ്പോലെ തിരക്കുപിടിച്ചവര്‍ക്ക് പറ്റിയ ഏര്‍പ്പാടൊന്നുമല്ല ഇത്". ശ്രീമാന്‍ രാകേഷും ഇതേ വേവലാതികളില്‍ തന്നെയായിരുന്നു. കുഞ്ഞുങ്ങള്‍ ഉണ്ടാവുക, വളര്‍ത്തുക, അവരുടെ ശൈശവലീലകള്‍ കണ്ടാനന്ദിക്കുക, ഇതൊക്കെ മനുഷ്യസഹജമായ അഭിനിവേശങ്ങള്‍ തന്നെ. പക്ഷേ എതൊരാള്‍ക്കുമുണ്ടാവുമല്ലോ സ്വന്തം വ്യക്തിത്വം. വ്യക്തിത്വത്തേയും, കരിയറിനെയും സംബന്ധിച്ച സ്വീകാര്യമായ ചില താല്‍പ്പര്യങ്ങളും.

വിവാഹത്തിന്റെ ആദര്‍ശനിര്‍ഭരമായ ആദ്യദിനങ്ങളില്‍ത്തന്നെ അവളും ഞാനും ഇത്തരം ചില ധാരണകളില്‍ എത്തിയതുമാണ്. പ്രസവിക്കുക, കുട്ടികളെ വളര്‍ത്തുക അതൊക്കെ വല്ലാത്ത പൊല്ലാപ്പാണ്. അതിനൊന്നും എന്നെ നിര്‍ബന്ധിക്കരുത്. എന്‍റെ കരിയര്‍ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു കളിയും എനിക്ക് വയ്യ. പ്രായം മുപ്പത്താറെയായിട്ടുള്ളൂവെങ്കിലും സബ്കളക്ടരുടെ പദവിയിലാണ് ശ്രീമതിയുടെ ഇരുപ്പ്. തന്റെ ഭാര്യ ഒരു അബോര്‍ഷനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന വെളിപാട് ഉണ്ടായപ്പോള്‍ രാകേഷിനു അവ്യക്തമായ ചില പരാമര്‍ശങ്ങള്‍ മനസ്സില്‍ വന്നു നിറഞ്ഞു. മനുഷ്യന്‍ ഒരു ജീവിതന്നെയാണല്ലോ, എല്ലാ രക്ഷിതാക്കളും മോഹിക്കുന്നതുപോലെ വയസ്സുകാലത്ത് താങ്ങാനൊരു കയ്യുമാകും, ഇത്തരം ചില മോഹവിചാരങ്ങള്‍ക്ക് എങ്ങിനെ ഈ പ്രതിസന്ധി അതിജീവിക്കാമെന്ന ബേജാറുകള്‍ക്ക് ശേഷം ശ്രീമാന്‍ രാകേഷ് തന്നെ പരിഹാരം മുന്നില്‍ വച്ചു...

"കുട്ടികളെ വളര്‍ത്തുവാനുള്ള ബാദ്ധ്യത ഒഴിവാക്കാമെങ്കില്‍ പ്രസവിക്കാന്‍ വിരോധമുണ്ടോ". അബോര്‍ഷന്‍ ഏതാശുപത്രിയില്‍ വച്ചു നടത്തണമെന്ന ആലോചനയില്‍ നിന്നു പ്രശ്നത്തിന്റെ പുതിയ ഗതിമാറ്റത്തിലേക്ക് നീന പതുക്കെ തലയുയര്‍ത്തി.
"എന്നിട്ട്?"
"കുട്ടികളില്ലാത്ത ഒരു കസിന്‍ നിനക്കുണ്ടല്ലോ നാട്ടില്‍ , പ്രസവിച്ച ഉടന്‍ വല്ല നുണയും പറഞ്ഞ് കുട്ടിയെ അവരെ ഏല്‍പ്പിക്കാം. കുട്ടികള്‍ ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് അതൊരു സന്തോഷമായിരിക്കും".
 ഭര്‍ത്താവിന്റെ ഈ പദ്ധതിയില്‍ ഭാര്യ ക്ഷുഭിതയായി...
"അവര്‍ക്ക് ഒരു കുട്ടിയെ സമ്മാനിക്കുവാന്‍ വേണ്ടി ഞാന്‍ എന്തിനാണ് ഇത് ചുമക്കുന്നത്".
"മുഴുവന്‍ പറയട്ടെ ശ്രദ്ധിക്കൂ".
വലിയ എയര്‍പോര്‍ട്ട് കമ്പനിയുടെ മാനേജര്‍ കൂടിയായ രാകേഷ് തന്റെ പ്രൊജക്റ്റ്‌ തുറന്നു.
"അവന്‍ വളര്‍ന്ന് ഒരു നിലയില്‍ എത്തിക്കഴിഞ്ഞാല്‍ കുട്ടിയെ തിരിച്ച് കിട്ടണമെന്ന് പറഞ്ഞ് നമുക്ക് ഇടപെടാം".
പക്ഷേ ഭാര്യ ആശങ്കിച്ചു !
"പത്തു പതിനഞ്ചു വര്‍ഷം വളര്‍ത്തിയ കുട്ടിയെ വിട്ടുതരുവാന്‍ അവര്‍ സമ്മതിക്കുമോ?"
"അതിനല്ലേ ഈ നാട്ടില്‍ കോടതിയുള്ളത്"
"കുട്ടി നമ്മുടെയല്ലെന്നു അവര്‍ വാദിച്ചാലോ?"
"അതിനല്ലേ ഡി.എന്‍.എ.ടെസ്റ്റ്‌ എന്നൊരു ഏര്‍പ്പാട് കണ്ടു പിടിച്ചു വച്ചിരിക്കുന്നത്. ഈ ഡി.എന്‍.എ.ആണ് പ്രധാനം. അല്ലാതെ വളര്‍ത്തുന്നതൊന്നുമല്ല. ഈ തെളിവ് വെച്ച് കോടതി കുട്ടിയെ നമുക്ക് വിട്ടു തരുന്നു".
"ഉവ്വോ!"
ശാസ്ത്രം എത്ര പുരോഗമിച്ചിരിക്കുന്നു. എന്നൊരു ആത്മഗതത്തിന് ശേഷം ബാക്കിയുണ്ടായിരുന്ന ഒരു ആശങ്ക കൂടി ഭര്‍തൃപക്ഷം ഉണര്‍ത്തിച്ചു.
"കോടതി വിധിച്ചാലും അവന്‍ നമ്മുടെ കൂടെ വരുവാന്‍ തയ്യാറായില്ലെങ്കിലോ"
വലിയ പൊട്ടിച്ചിരിയായിരുന്നു അതിനുള്ള പ്രതികരണം. ആ പൊട്ടിച്ചിരി താഴ്ന്ന് സമനിലയിലെതിയപ്പോള്‍ അയാള്‍ തന്റെ നൂതനമായ ലോകവീക്ഷണം ഇങ്ങനെ അവതരിപ്പിച്ചു.
"ലക്ഷക്കണക്കിന്‌ സ്വത്തിന്റെ അവകാശിയാകാമെന്നുണ്ടെങ്കില്‍ എതവനാ വരാത്തത്?"
"പേടിക്കേണ്ട, പേടിക്കേണ്ട, കോടതിവിധി വരും മുമ്പേ അവന്‍ നമ്മുടെ പുറകെവരും, അങ്ങനത്തെ കാലമാണിത്"

ആശ്വാസമായി. എത്ര എളുപ്പത്തിലാണ് പരിഹാരമുണ്ടായത്. ഒരു ദീര്‍ഘനിശ്വാസത്തോടെ തന്റെ അസ്വസ്ഥകളെ കുടിയിറക്കിവിട്ട് ശ്രീമതി നീനാ രാകേഷ് ഉറങ്ങാന്‍ കിടന്നു. ഒപ്പം അവളുടെ ഉള്ളില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന തങ്ങള്‍ക്കു വേണ്ടാത്ത കുട്ടിയും..

Sunday, February 7, 2010

കുറുന്തോട്ടി

നേരം വെളുത്തു തുടങ്ങി. സൂര്യന്‍ പടിഞ്ഞാട്ട് ഇടംകണ്ണിട്ട് ഭൂമിയിലേക്ക്‌ നോക്കി. എങ്ങും കിളികളുടെ കൊഞ്ചലുകള്‍. അത്തിമരത്തിന്മേല്‍ ചുറ്റിക്കിടക്കുന്ന മുല്ലവള്ളികള്‍ മുല്ലപ്പൂവിരിച്ചു പ്രകാശം പരത്തി നില്‍ക്കുന്നു. ഇവയോടെല്ലാം കിന്നാരം പറഞ്ഞു വൃശ്ചികമാസത്തിലെ തണുത്ത കാറ്റ്. ചന്ദ്രികയുടെ വീട്ടിലെ കോഴി ഉറക്കെ കൂവിക്കൊണ്ട് നേരം വെളുത്തത്തിന്റെ സന്തോഷം അറിയിച്ചു. "അമ്മേ നാരായണ" എന്നുള്ള വിളിയോടെ വാസു വൈദ്യര്‍ പതുക്കെ കട്ടിലില്‍ നിന്നുമെഴുന്നേറ്റു. തോര്‍ത്ത്‌ എടുത്തു ശിവക്ഷേത്രത്തിലേക്ക് നടന്നു. മുറ്റമടിച്ചു നിന്നിരുന്ന വാസന്തി വാസുവൈദ്യരെ കണ്ടപ്പോള്‍ പതുക്കെ തലയുയര്‍ത്തി. "വാസുവേട്ടാ മോന് ദീനം. ഇന്നലെ തുടങ്ങിയതാ; ഒരു പോള കണ്ണടച്ചിട്ടില്ല". നീ മോനെയും കൂട്ടി വീട്ടിലേക്കു വരൂ... ഭാസ്ക്കരന് ലീവ് കിട്ടിയോ? ഇനി ആറുമാസം കഴിയാണ്ട് ലീവ് കിട്ടില്ലാത്രേ! എല്ലാം ഈശ്വരനിശ്ചയം. വാസന്തിയുടെ ഭര്‍ത്താവ് പട്ടാളത്തിലാണ്. കഴിഞ്ഞ തവണ ലീവിന് വന്നു ഒരു ദിവസം കഴിയുന്നതിനു മുന്‍പ് തിരിച്ചു വിളിച്ചു.

വാസു വൈദ്യര്‍ക്ക് വയസ്സ് എഴുപതായി, ഇപ്പോഴും ആരോഗ്യവാന്‍. എല്ലാ ദിവസവും അതിരാവിലെ എഴുന്നേറ്റ് ശിവക്ഷേത്രത്തില്‍ പോയി കുളിച്ചു തൊഴുത്‌ മൂലപ്പീടികയില്‍ നിന്ന് ചായയും കുടിച്ചു വീടിന്റെ പടിക്കലേനിന്നു വിളി തുടങ്ങും.

"രാധാമണീ..."

ഈ വിളി കേട്ടാല്‍ രാധാമണി എവിടെയായാലും ഓടിയെത്തും. രാധാമണി വാസു വൈദ്യരുടെ അകന്ന ബന്ധത്തിലെ കുട്ടിയാണ്. അച്ഛന്റെയും അമ്മയുടെയും മരണശേഷം ഒറ്റയ്ക്കായ രാധാമണിയെ വാസു വൈദ്യര്‍ വീട്ടിലേക്കു കൂട്ടികൊണ്ടുപോന്നു. വാസു വൈദ്യര്‍ക്കു വളരെ സഹായവുമായി.

വാസു വൈദ്യര്‍ രാധാമണിയോട് "നീ കുറുന്തോട്ടി പറിച്ചുവോ മോളെ...?"

"ഇല്ല, ഇപ്പോള്‍ പറിച്ചുകൊണ്ടുവരാം. ഇനി ശങ്കരന്റെ പറമ്പില്‍ ഒരു കട കൂടിയേ ബാക്കിയുള്ളൂ. അതുകൂടി കഴിഞ്ഞാല്‍ വാസുമാമ വേറെ എന്തെങ്കിലും കൊണ്ട് ചികിത്സ തുടങ്ങേണ്ടിവരും." വാസു വൈദ്യര്‍ അല്പനിമിഷം ചിന്തിച്ചുകൊണ്ട്‌ വിഷമത്തോടുകൂടി പറഞ്ഞു. "അന്ന് ഞാന്‍ ചികിത്സ നിര്‍ത്തിയെന്ന് നീ കൂട്ടിക്കോളൂ..."

രാധാമണി ശങ്കരന്റെ പറമ്പിലേക്കോടി. വാസു വൈദ്യര്‍ ഉമ്മറത്തിരുന്ന ചാരുകസേരയിലേക്കും. ആ ഗ്രാമത്തില്‍ ആര്‍ക്കും എന്തസുഖം വന്നാലും ആദ്യം എത്തുക വാസു വൈദ്യരുടെ അടുത്തായിരിക്കും. വൈദ്യം ഒന്നും പഠിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഒറ്റമൂലി ചികിത്സ അവിടത്തെ പാവങ്ങള്‍ക്കെല്ലാം ഒരനുഗ്രഹമായിരുന്നു. ചികിത്സ തുടങ്ങിയ കാലത്തിനിടയ്ക്ക് ആരുടെ കയ്യില്‍ നിന്നും ഒറ്റപൈസ പോലും അദ്ദേഹം ഈടാക്കിയിട്ടില്ല.

പേരുകേട്ട തറവാടായിരുന്നു വാസു വൈദ്യരുടെ ഇല്ലിക്കല്‍ തറവാട്. വാസു വൈദ്യരുടെ അച്ഛന്റെ കാലശേഷം എല്ലാവരും അവരുടെ വീതം വാങ്ങിപ്പോയി. ചെറുപ്രായത്തിലെ ഒരു പ്രേമനൈരാശ്യം മൂലം വിവാഹം കഴിക്കാതിരുന്ന വാസു വൈദ്യര്‍ ആ വീട്ടില്‍ ഒറ്റക്കായി. അദ്ദേഹത്തിന് രാധാമണിയുടെ കാര്യത്തിലാണ് ആകെയുള്ള ദുഃഖം. അവളെ ആരുടെ കൈയ്യിലേങ്കിലും പിടിച്ചേല്‍പ്പിച്ചു വിധിക്ക് കീഴടങ്ങുമായിരുന്നു. വാസു വൈദ്യരുടെ സ്വത്തെല്ലാം അദ്ദേഹത്തിന്റെ കാലശേഷം രാധാമണിയുടെ പേരിലേക്ക് എഴുതി വച്ചിരിക്കുകയാണ്.

"വാസുമ്മാമേ..." രാധാമണിയുടെ നീട്ടിയുള്ള വിളി. "ശങ്കരന്റെ പറമ്പിലെ അവസാനത്തെ കുറുന്തോട്ടി. ഇനി ഈ നാട്ടിലെ ഒരുസ്ഥലത്ത്പോലും ഒറ്റ കുറുന്തോട്ടിക്കടപോലുമില്ല." വൃശ്ചികമാസത്തിലെ തണുത്തകാറ്റ് പൊടി പറപ്പിച്ചുകൊണ്ട് കടന്നുപോയി. "അമ്മാമയ്ക്ക് മുറിയിലൊന്നു പോയി കിടന്നുകൂടെ? പൊടിക്കാറ്റത്ത് കിടന്നു അസുഖങ്ങള്‍ എന്തെങ്കിലും വരുത്തിവെച്ചാ..." വാസു വൈദ്യര്‍ ശാന്തമായി ഉറങ്ങുകയാണ്. ഒരു ഭാവ വിത്യാസവുമില്ലാതെ. ഇനി ഒരിക്കലും എഴുന്നേല്‍ക്കാത്ത ഉറക്കത്തിലേക്കു അദ്ദേഹം വീണുപോയി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നമുക്ക് നല്‍കിയ പല സസ്യലതാദികളും ഇന്ന് ഭൂമിയില്‍ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്, കൂടെ വാസു വൈദ്യരും കുറുന്തോട്ടിയും...

Tuesday, January 19, 2010

പുനര്‍ജ്ജന്മം

തറവാട്ടില്‍ ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം പേടിയുള്ള സ്ഥലമായിരുന്നു പിന്‍വശത്ത് അല്‍പ്പം മാറിയുള്ള കിണര്‍. അന്ന് ആ കിണറിനു അരമതില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ പിള്ളേര്‍ക്ക് കിണറിനുസമീപത്തേക്ക് പോകാന്‍ കര്‍ശനവിലക്കുണ്ടായിരുന്ന സമയമാണ്. കിണറിനപ്പുറത്താണെങ്കില്‍ ധാരാളം കൊങ്ങിണിപ്പൂക്കള്‍ തിങ്ങിനിറഞ്ഞു വളര്‍ന്നിരുന്നു. പൂക്കള്‍ പറിക്കാനുള്ള ആഗ്രഹം കണിശമാണെങ്കിലും, അമ്മമാരുടെ വകയായുള്ള തല്ലുപേടിച്ചു ഞങ്ങളാരും ആ സാഹസത്തിനു മുതിര്‍ന്നിരുന്നില്ല.

വീട്ടാവശ്യത്തിനുള്ള വെള്ളമെടുത്തിരുന്നത് ഈ കിണറ്റില്‍ നിന്നായിരുന്നു. അന്നെല്ലാം ഒരു പ്രത്യേകരീതിയിലായിരുന്നു വെള്ളം കോരിയിരുന്നത്. കിണറിനുകുറുകെ കാല്‍ ചവിട്ടാന്‍ പാകത്തില്‍ ഒരു തടിക്കഷണം ഇട്ടിരുന്നു. അതില്‍ ഒരു കാല്‍ ചവിട്ടിനിന്നു ചെറിയകുടത്തില്‍ കയര്‍ക്കുടുക്കിട്ട് വെള്ളം കോരിയെടുത്തു വലിയകുടങ്ങള്‍ നിറയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. കിണര്‍ എന്നാല്‍ അതു ഒരു ഒന്നൊന്നര കിണര്‍ തന്നെയായിരുന്നു. ആ കിണര്‍ ഇതുവരെയും പൂര്‍ണ്ണമായി വറ്റിക്കണ്ടിട്ടില്ല, മാത്രമല്ല പണ്ടുകാലത്ത് നിര്‍മ്മിച്ച കിണറായതുകൊണ്ട് സാധാരണ കിണറുകളെക്കാള്‍ വട്ടവും ആഴവും ആ കിണറിനുണ്ടായിരുന്നു.

മേമയുടെ കല്യാണത്തലേദിവസം. എനിക്കന്നു മൂന്നുവയസ്സിനടുത്തു പ്രായം. കല്ല്യാണതിരക്ക് പ്രമാണിച്ച് എന്‍റെ അമ്മയും, വല്യമ്മ-ചെറിയമ്മമാരുമെല്ലാം വെള്ളം കോരുന്ന തിരക്കിലാണ്. കൈമാറി കൈമാറിയാണ് വെള്ളം കോരല്‍ നടക്കുന്നത്. അമ്മയാണ് വെള്ളം കോരിനിറച്ചുകൊണ്ടിരുന്നത്. ഞാനാണെങ്കില്‍ അമ്മയെച്ചുറ്റിപ്പറ്റിയാണ് നടക്കുന്നത് തന്നെ. അന്നുമിന്നും അമ്മയെക്കഴിഞ്ഞേ മറ്റെന്തുമുള്ളൂ. ഇതിനെചോല്ലി എല്ലാവരും എന്നെ കളിയാക്കിയിരുന്നു. എപ്പോഴും അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങിനടക്കുന്ന എന്നെ അമ്മയുടെ കൂടെയല്ലാതെ കാണാന്‍ വിഷമമായിരുന്നു. അതുകൊണ്ടാണ് കിണറിനടുത്തു നില്‍ക്കുന്നത് തന്നെ.

ആ സമയത്താണ് ഒരു കാരണവര്‍ അതുവഴി വന്നത്. അമ്മയോട് സംസാരിച്ചു കഴിഞ്ഞ് പോകാന്‍ നേരം എന്നെ കലുപ്പിച്ചു നോക്കിയിട്ട് അമ്മയോട് പറഞ്ഞു. "സുമ്വോ, ഈ ചെക്കനെ കിണറ്റിനടുത്തൂന്നു മാറ്റി നിര്‍ത്തണണ്ടോ നീയ്യ്? വല്ലതും പറ്റിയിട്ടു പിന്നെ... ങ്ഹാ." കാര്‍ന്നോര്‍ അത്രയും പറഞ്ഞുനിര്‍ത്തി. എന്നിട്ട് എന്നെ ഒന്നുകൂടി കലുപ്പിച്ചു നോക്കിയശേഷം തോളിലെ തോര്‍ത്തെടുത്ത് ഒന്ന് കുടഞ്ഞു തല്‍സ്ഥാനത്ത് നിക്ഷേപിച്ച് തന്റെ യാത്ര തുടര്‍ന്നു.

അതുകേട്ടപ്പോള്‍ അമ്മ എന്നോടു പറഞ്ഞു. "നിന്നോടെത്ര നേരായി ഞാന്‍ പറഞ്ഞോണ്ടിരിക്കുണു, വഴക്ക് കേക്കണതു മുഴുവന്‍ എനിക്കാ, കുട്ടികളായാല്‍ പറഞ്ഞാല്‍ കേള്‍ക്കണം, കിണറിനടുത്തുവരാതെ അപ്പുറത്ത് പോയി കളിക്ക് കുട്ടാ, അമ്മ വെള്ളം കോരിക്കഴിഞ്ഞു വരാം."
 
ഞാനാണെങ്കില്‍ അതൊന്നും കേട്ടഭാവം നടിക്കാതെ നിറച്ച കുടത്തില്‍ കയ്യിട്ടു വെള്ളം തെറിപ്പിച്ചു കളിക്കുകയായിരുന്നു. പറഞ്ഞത് കേള്‍ക്കാഞ്ഞതും പോരാഞ്ഞു ഇതുംകൂടി കണ്ടപ്പോള്‍ അമ്മക്ക് ദേഷ്യം വന്നു. "വെള്ളത്തില്‍ കളിച്ചു ഈ ഉടുപ്പൊക്കെ നനച്ചാല്‍ നല്ല പെട വെച്ചുതരും ഞാന്‍, പറഞ്ഞില്ലാന്നു വേണ്ട. പോ, അപ്പുറത്ത് പോയി കളിക്ക് ... ഊം .." നനഞ്ഞ കൈ കൊണ്ട് അടികിട്ടിയാല്‍ നല്ല സുഖമുണ്ടാവില്ല എന്നറിയാവുന്നതുകൊണ്ട് ഞാന്‍ കുടത്തില്‍ നിന്നും കൈ പിന്‍വലിച്ചു. എന്നിട്ട് മനസ്സില്ലാമനസ്സോടെ അവിടെ നിന്നും പതുക്കെ നീങ്ങി. കിണറ്റിങ്കരയില്‍ നിന്നും ഞാന്‍ മാറിയെന്നു ഉറപ്പുവരുത്തിയശേഷം അമ്മ കുടം രണ്ടും നിറച്ചുകഴിഞ്ഞ് അതുമായി നടന്നു നീങ്ങി.

ഞാനിനി അടുത്ത പരിപാടിയെന്തെന്നു ആലോചിച്ചുനില്‍ക്കുമ്പോഴാണ് കിണറിനപ്പുറത്ത് കൊങ്ങിണിക്കൂട്ടത്തില്‍ ഒരു തുമ്പി വന്നിരുന്നത് കണ്ടത്. പിന്നൊന്നും ആലോചിച്ചില്ല. തുമ്പിയെപ്പിടിക്കുവാനായി പമ്മിപ്പമ്മി ചെന്നു. ശ്രദ്ധയെല്ലാം തുമ്പിയുടെ ചലനത്തില്‍ കേന്ദ്രീകരിച്ചിരുന്നതിനാല്‍ താഴേക്കുനോക്കിയതേയില്ല. വെള്ളംകോരുന്നതിന്റെ ഫലമായി കിണറിന്റെ വശങ്ങളിലെല്ലാം നനവുണ്ടായിരുന്നതിനാല്‍ കിണറിന്റെ വക്കില്‍ ചവിട്ടിയതും കാല്‍ തെന്നിയതും ഒരുമിച്ചായിരുന്നു. "അമ്മേ"ന്നു വിളിച്ചുകൊണ്ട് ഞാന്‍ കിണറ്റില്‍ വീണു. വീണ ആക്കത്തില്‍ ആഴത്തില്‍ മുങ്ങിപ്പോയി. നിലവിളിച്ചു. വെള്ളത്തില്‍ നിലവിളിച്ചിട്ടെന്തു കാര്യം. പിന്നെ പൊങ്ങി. വെള്ളത്തില്‍ കൈകാലിട്ടടിച്ചു. മൂക്കിലും വായിലും വെള്ളം കയറി. ശ്വാസം മുട്ടി. പിന്നെയും മുങ്ങി. കണ്ണെല്ലാം തുറിച്ചു. വെള്ളത്തിനപ്പോള്‍ കൊല്ലുന്ന തണുപ്പായിരുന്നു. വെള്ളം കൊണ്ടുപോവുകയായിരുന്ന അമ്മ ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞു. കൊണ്ടുപോയ കുടം അവിടെയിട്ടു അമ്മ കിണറ്റിനടുത്തേക്ക് ഓടിയെത്തിയപ്പോള്‍ കണ്ട കാഴ്ച മകന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നതായിരുന്നു. "അയ്യോ, എന്‍റെ കുട്ടീ" എന്ന് നിലവിളിച്ചുകൊണ്ട് അമ്മയും കിണറ്റിലേക്കെടുത്തുചാടി. നീന്തലറിയാമായിരുന്ന അമ്മ മുങ്ങിപ്പോകാനിരുന്ന എന്നെ പൊക്കിപ്പിടിച്ചുകൊണ്ട് കിണറിന്റെ വശത്തേക്ക് ചേര്‍ത്തുപിടിച്ചു. അപ്പോഴേക്കും വീട്ടുകാരും അയല്‍ക്കാരുമെല്ലാം ഓടിക്കൂടിയിരുന്നു. ആളുകള്‍ കയറെടുക്കാനോടുന്നു. കസേര കൊണ്ടുവരുന്നു. വെപ്രാളം കാരണം അമ്മയുടെ ബോധം മറഞ്ഞുതുടങ്ങിയിരുന്നു. അപ്പോഴും എന്നെ സുരക്ഷിതസ്ഥാനത്ത് അമ്മ ചേര്‍ത്ത് നിര്‍ത്തിയിരുന്നു.

ഒരുവിധത്തില്‍ ഞങ്ങള്‍ രണ്ടുപേരെയും നാട്ടുകാര്‍ പുറത്തെടുത്തു. വയറില്‍ അമര്‍ത്തിയും, തലകീഴായി തൂക്കിപ്പിടിച്ചുമുള്ള കുറെ പ്രയോഗങ്ങള്‍ക്കു ശേഷമാണ് എന്‍റെ ബോധം തെളിഞ്ഞത്. ഈ സമയമത്രയും വീട്ടില്‍ കരച്ചിലും നിലവിളിയുമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ, അങ്ങിനെ ഈ സംഭവം കാരണം കല്യാണവീടിനു ഒരു മരണവീടിന്റെ പ്രതീതിയുണ്ടായി. പാവം അമ്മയാണെങ്കില്‍ എന്നെ വിട്ടുമാറാതെ അടുത്തുതന്നെ ഇരിപ്പാണ്. അന്ന് വൈകുന്നേരമായപ്പോഴേക്കും എനിക്ക് പനിച്ചു തുടങ്ങി. പനിയെന്നു പറഞ്ഞാല്‍ പൊള്ളുന്ന പനി. അച്ഛന്‍ എന്നെയുമെടുത്തുകൊണ്ട് ഡോക്ടറുടെ അടുത്തേക്കോടി. പേടിക്കാനൊന്നുമില്ലെന്നും, കിണറിന്റെ ആഴമൊക്കെ അളന്നുവന്നതുകൊണ്ട് കുട്ടി പേടിച്ചതാണെന്നും, നീര് കെട്ടിയിട്ടുണ്ടെന്നും, രണ്ടുമൂന്നു ദിവസം കൊണ്ട് ശരിയാകുമെന്നും പറഞ്ഞു കുറെ മരുന്നും എഴുതിക്കൊടുത്തു ഡോക്ടര്‍ ഞങ്ങളെ പറഞ്ഞുവിട്ടു. ഡോക്ടര്‍ പറഞ്ഞതുപോലെത്തന്നെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എന്‍റെ ക്ഷീണമെല്ലാം മാറി.
 
എന്തായാലും അന്നത്തെ സംഭവത്തോടെ കിണറിനോടുള്ള എന്‍റെ പേടി നിശ്ശേഷം മാറി. അതിനുശേഷം എത്രയോതവണ വീട്ടിലെയും മറ്റും കിണറുകളില്‍ പൊട്ടിയ കുടങ്ങളും, പന്തുകളും മറ്റും എടുക്കുവാനായി ഇറങ്ങിയിട്ടുണ്ട്. ഇപ്പോഴും തറവാട്ടിലേക്ക് പോകുമ്പോള്‍ പഴയ ആളുകളെല്ലാം "ആഹാ, സുമൂന്റെ മോനാ? പണ്ട് ആ കിണറ്റില്‍ വീണ കുട്ടിയല്ലേ?" എന്ന് ചോദിക്കാറുമുണ്ട്. അമ്മയ്ക്ക് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സംഭവം ഓര്‍ക്കുമ്പോള്‍ എന്തോ, ഒരു നടുക്കമാണ്.

അല്ലെങ്കില്‍ത്തന്നെ സ്വന്തം അമ്മയോടുള്ള കടപ്പാട് നമുക്കൊരിക്കലും തീര്‍ക്കാന്‍ കഴിയുന്നതല്ലല്ലോ, അങ്ങിനെയിരിക്കെ ഇളംപ്രായത്തില്‍ തന്നെ മരണക്കയത്തിലേക്ക് മുങ്ങിപ്പോകുമായിരുന്ന എനിക്ക് സ്വന്തം ജീവന്‍ പണയം വച്ച് വീണ്ടുമൊരു ജന്മം കൂടിതന്ന എന്‍റെ അമ്മയോടുള്ള കടപ്പാട് ഞാന്‍ എങ്ങിനെയാണ് വീട്ടേണ്ടത്‌? സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ആ അമ്മയുടെ മകനായി വരും ജന്മങ്ങളിലും ജനിക്കണം എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ലേ കഴിയൂ...

Saturday, January 2, 2010

മടക്കയാത്ര

ഞാന്‍ കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ് എയര്‍പോര്‍ട്ടിനു പുറത്തേക്കു ട്രോളിയില്‍ കയറ്റിയ ബാഗുമായി വന്നു. ചെറിയ ലഗേജ് ആയതുകൊണ്ടാവാം ആരുംതന്നെ സഹായത്തിനു വന്നില്ല. ആകെയുള്ളത് ഒരു കമ്പിളിയും പെട്ടിയിലെന്തോ ചെറിയ സാധനങ്ങളും. എല്ലാം റൂംമേറ്റ്‌ ഷാഫിയുടെ വകയാണ്. 'സമ്പാദ്യമല്ലാത്ത സമ്പാദ്യം'. കമ്പിളി എത്രയോ നേരത്തെ വാങ്ങിയതാണ്. മിനുമോള്‍ക്ക് വേണ്ടി. മിനുവിന്റെ അതെ പ്രായത്തില്‍ അവനുമുണ്ടൊരു മോള്‍. പോരാത്തതിനു വയ്യാത്ത കുട്ടിയാണെന്നുള്ള സഹതാപവും.

ഞാന്‍ ഒരു എയര്‍പോര്‍ട്ട് ടാക്സി വിളിച്ചു. ചുറ്റും നോക്കിയപ്പോള്‍ വരവേല്‍ക്കാന്‍ വന്നവരുടെയും യാത്രയയക്കാന്‍ വന്നവരുടെയും തിക്കും തിരക്കും. ജീവിതത്തിലെ കാത്തിരിപ്പുകള്‍ക്കും സുഖദുഃഖങ്ങള്‍ക്കുമിടയിലുള്ള അസുലഭനിമിഷങ്ങള്‍. സന്തോഷവും സന്താപവും കലര്‍ന്ന പ്രകടനങ്ങള്‍. നിധിയെടുക്കാന്‍ ആഴക്കടലിലേക്ക് പോയ മുക്കുവന്മാരുടെ കഥ പോലെയാണ് പ്രവാസികളുടെ ജീവിതം. അതിനിടയില്‍ വീണുകിട്ടുന്ന അവസരമാണ് ഒന്നോ രണ്ടോ മാസത്തെ ലീവ്. ഷാഫിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'പരോള്‍'.

ലഗേജ് കാറിന്റെ ഡിക്കിയില്‍ കയറ്റുമ്പോള്‍ ഡ്രൈവര്‍ ചോദിച്ചു. "സാറിനെ കൊണ്ടുപോകാന്‍ ആരും വന്നില്ലേ?"

"ഇല്ല! ഞാന്‍ വീട്ടിലറിയിച്ചില്ല, ഭാര്യയും മകളുമാണ് വീട്ടിലുള്ളത്." അതു പറഞ്ഞു ഞാന്‍ ഒരു സിഗരറ്റെടുത്ത് കത്തിച്ചുവലിച്ചു. പെട്ടെന്ന് ഞാന്‍ ചുമച്ചു. ചുമകേട്ടപ്പോള്‍  ഡ്രൈവര്‍ തിരിഞ്ഞുനോക്കി. എന്നിട്ട് അയാള്‍ ചോദിച്ചു. "സാറെന്താ കുട്ടികളെപ്പോലെ, സിഗരറ്റ് ആദ്യം വലിക്കുകയാണോ? കണ്ണ് ചുവന്നു കലങ്ങിയിരിക്കുന്നു."
"കാലാവസ്ഥയുടെ മാറ്റം കൊണ്ടാവാം" ഞാന്‍ പറഞ്ഞു.

റോഡ്‌ ചെന്നെത്തുന്നത് 'ശോകനാശിനി'പ്പുഴയുടെ തീരത്താണ്. അവിടെ ഭൂതകാലസ്മൃതികളുണര്‍ത്തുന്ന ഒരു സ്മാരകം പോലെ പഴയ ശിവക്ഷേത്രം. ആ പുഴയില്‍ മഴക്കാലത്ത് വെള്ളം നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ എന്തു ഭംഗിയായിരുന്നു. വേനലില്‍ പുഴ വറ്റിവരണ്ടു കിടക്കും. എന്നാലും എന്നും വൈകുന്നേരം ഞാനും മിനുമോളും അവിടെ ചെന്നിരിക്കും. ഒരു വിശ്രമകേന്ദ്രമാണവിടെ. രാത്രിയില്‍ അമ്പലത്തിന്റെ പ്രകാശത്തില്‍ ഞാനും മോളും കഥകള്‍ പറഞ്ഞിരിക്കും. കോമാളികളുടെയും യുദ്ധത്തില്‍ ജയിച്ച രാജാക്കന്മാരുടെയും കഥകളാണവള്‍ക്കിഷ്ടം. ഒരു ദിവസം കഥകള്‍ പറഞ്ഞിരുന്നപ്പോള്‍ ഏന്തിമലര്‍ന്നു അവള്‍ പുറകിലേക്ക് വീണു. പിന്നെ പലപ്രാവശ്യം അതു ആവര്‍ത്തിച്ചു. ഒരുപാട് പരിശോധനകള്‍ക്കൊടുവില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. അവളുടെ ഹൃദയവാല്‍വിന് ഒരു ദ്വാരമുണ്ട് എന്ന്! ഒരുപാട് പരിശോധനകളും, നേര്‍ച്ചകളും, വഴിപാടുകളും, യാത്രകളും ഒക്കെ നടത്തി. പക്ഷെ, ഒരു കുറവുമുണ്ടായില്ല. മാനസികമായും, സാമ്പത്തികമായും ഞങ്ങള്‍ തകര്‍ന്നു പോയി. അവിടെ നിന്നാണ് ഈ അഞ്ചുവര്‍ഷത്തെ പ്രവാസജീവിതം ആരംഭിച്ചത്. തികച്ചും ശൂന്യതയായിരുന്നു മുന്നില്‍. കഴിഞ്ഞുപോകുന്ന ഓരോ കൊല്ലവും അവളെക്കുറിച്ചുമാത്രം ചിന്തിച്ചു. വളര്‍ന്നുവരുന്ന അവളുടെ മുഖങ്ങള്‍ വെള്ളക്കടലാസ്സില്‍ ഞാന്‍ വരച്ചു വയ്ക്കും. അതൊക്കെ നാട്ടില്‍ പോകുമ്പോള്‍ അവളെ കാണിക്കാനായി സൂക്ഷിച്ച് വച്ചു. അങ്ങനെ വര്‍ഷങ്ങള്‍ കടന്നുപോയി. അവള്‍ക്കു ഒന്‍പതുവയസ്സാകുമ്പോള്‍ ഒരു ഓപ്പറേഷന്‍ വേണമെന്ന് ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞിരുന്നു. അതു ഇന്നലെയായിരുന്നു.

കാര്‍ പുഴക്കടവിനടുത്തു വന്നുനിന്നു. അപ്പോഴേക്കും ഇരുട്ടായിത്തുടങ്ങിയിരിക്കുന്നു. അമ്പലത്തിന്റെ മുന്നില്‍ എന്‍റെ വരവും കാത്തിരുന്നവരുടെ മുഖങ്ങള്‍ വ്യക്തമായിരുന്നു. കുറച്ചുനേരത്തെ പരിചയമേയുള്ളൂ എങ്കിലും ഡ്രൈവറും എന്‍റെ കൂടെ ബാഗുമെടുത്തുവന്നു.

വീടിന്റെ അടുത്ത് എത്തും തോറും കര്‍പ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം കൂടിക്കൂടി വന്നു. ഒപ്പം അവ്യക്തമായ രാമായണപാരായണവും. വീടിന്റെ അടുത്തേക്ക് നടക്കും തോറും തളര്‍ച്ച കൂടിക്കൂടി വന്നു. അകത്തേക്ക് കയറുമ്പോള്‍ മനസ്സിനെ താങ്ങാനാവാതെ ശരീരം വിറച്ചു.

തിരിച്ചറിയാനോ മിണ്ടാനോ കഴിയാതെ മിനുമോള്‍ ഉറങ്ങുകയാണ്. അവള്‍ക്കു വേണ്ടി ഞാന്‍ വരച്ച ചിത്രങ്ങളിലെ പോലുള്ള മുഖം. "അച്ഛന്‍ നന്നായി പ്രാര്‍ത്ഥിച്ചോണേ, മിനുമോള്‍ക്ക് ഒന്നും വരില്ല, അച്ഛനെക്കാണാന്‍ മിനുമോള്‍ക്ക് കൊതിയായി. അച്ഛന്‍ എന്നാ വരിക" ഇതാണ് അവസാനമായി വിളിച്ചപ്പോള്‍ അവള്‍ ചോദിച്ചത്. എത്ര വഴിപാടുകള്‍ നടത്തി. എത്ര ദൈവങ്ങള്‍ക്ക് മുന്‍പില്‍ ഞങ്ങള്‍ കൈകൂപ്പി. എന്നിട്ടും..

മനസ്സിലേക്ക് ആഞ്ഞുകയറുന്നവയായിരുന്നു ഭാര്യയുടെ വാക്കുകള്‍. "അവള്‍ പോയി". പ്രാണനുവേണ്ടി പിടയുന്ന ഒരാളുടെ അവസ്ഥയായിരുന്നു അപ്പോള്‍. ഞാന്‍ കൊണ്ടുവന്ന കമ്പിളി പുതപ്പെടുത്തു അവളെ പുതപ്പിച്ചു. നേരം വെളുക്കുവോളം അവളുടെ മണം അതില്‍ പതിയാന്‍ വേണ്ടി...

മിനുമോളുടെ കത്തിയമരുന്ന ചിതക്കരുകില്‍ കഴിഞ്ഞ് പോയ കാര്യങ്ങള്‍ ഓര്‍ത്ത് ഞാന്‍ ഇരുന്നു. ഒന്നുമറിയാതെ മറ്റൊരു ലോകത്തേക്ക് അവള്‍ യാത്ര തിരിച്ചിരിക്കുന്നു. മോഹങ്ങളും സ്വപ്നങ്ങളും ഒന്നുമില്ലാത്ത ഒരിടത്തേക്ക് ഒരു 'മടക്കയാത്ര'.