റിസള്‍ട്ട് പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനാല്‍ , താനൊരു ഗര്‍ഭിണി ആയിരുന്നു എന്ന് അറിഞ്ഞ രാത്രിയില്‍ ശ്രീമതി നീനാ രാകേഷ് തീര്‍ത്തും അസ്വസ്ഥയായിരുന്നു. താനൊരു മാതാവാകുവാന്‍ പോകുന്നു എന്ന റൊമാന്റിക് ആഹ്ലാദത്തിനു പകരം നീനാ രാകേഷിന്റെ മനസ്സില്‍ കനത്തുനിന്നത് താന്‍ എന്തെല്ലാമോവിധത്തില്‍ ബന്ധനസ്ഥയാവുകയാണ് എന്ന ഐഡിയോളജിക്കല്‍ ആകുലതയാണ്. എങ്ങിനെ ആകുലപ്പെടാതിരിക്കും. ജീവിതം ബഹുവിധമായ തിരക്കുകളാലും ഉത്തരവാദിത്ത്വങ്ങളാലും നിബിഡവും സജീവവുമായിരിക്കുന്ന ഈ സാഹചര്യത്തില്‍ , ഇനിയൊരു എട്ടര മാസത്തെ ഗര്‍ഭരക്ഷയും, തുടര്‍ന്നു അനേകവര്‍ഷങ്ങളിലെ ശിശുപരിരക്ഷയുമൊക്കെ വല്ലാത്ത ബദ്ധപ്പാട് തന്നെ. കര്‍മ്മനിരതമാകേണ്ട യൗവ്വനം അങ്ങനെയങ്ങു പാഴായിപോവുകയും ചെയ്യും. അതുകൊണ്ട് ശ്രീമതി നീനാ രാകേഷ് തന്റെ ഭര്‍ത്താവിന്റെ നേര്‍ക്ക് ഇങ്ങിനെ വേവലാതിപ്പെട്ടു.
"വേണ്ട, നമ്മളെപ്പോലെ തിരക്കുപിടിച്ചവര്‍ക്ക് പറ്റിയ ഏര്‍പ്പാടൊന്നുമല്ല ഇത്". ശ്രീമാന്‍ രാകേഷും ഇതേ വേവലാതികളില്‍ തന്നെയായിരുന്നു. കുഞ്ഞുങ്ങള്‍ ഉണ്ടാവുക, വളര്‍ത്തുക, അവരുടെ ശൈശവലീലകള്‍ കണ്ടാനന്ദിക്കുക, ഇതൊക്കെ മനുഷ്യസഹജമായ അഭിനിവേശങ്ങള്‍ തന്നെ. പക്ഷേ എതൊരാള്‍ക്കുമുണ്ടാവുമല്ലോ സ്വന്തം വ്യക്തിത്വം. വ്യക്തിത്വത്തേയും, കരിയറിനെയും സംബന്ധിച്ച സ്വീകാര്യമായ ചില താല്‍പ്പര്യങ്ങളും.
വിവാഹത്തിന്റെ ആദര്‍ശനിര്‍ഭരമായ ആദ്യദിനങ്ങളില്‍ത്തന്നെ അവളും ഞാനും ഇത്തരം ചില ധാരണകളില്‍ എത്തിയതുമാണ്. പ്രസവിക്കുക, കുട്ടികളെ വളര്‍ത്തുക അതൊക്കെ വല്ലാത്ത പൊല്ലാപ്പാണ്. അതിനൊന്നും എന്നെ നിര്‍ബന്ധിക്കരുത്. എന്റെ കരിയര്‍ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു കളിയും എനിക്ക് വയ്യ. പ്രായം മുപ്പത്താറെയായിട്ടുള്ളൂവെങ്കിലും സബ്കളക്ടരുടെ പദവിയിലാണ് ശ്രീമതിയുടെ ഇരുപ്പ്. തന്റെ ഭാര്യ ഒരു അബോര്‍ഷനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന വെളിപാട് ഉണ്ടായപ്പോള്‍ രാകേഷിനു അവ്യക്തമായ ചില പരാമര്‍ശങ്ങള്‍ മനസ്സില്‍ വന്നു നിറഞ്ഞു. മനുഷ്യന് ഒരു ജീവിതന്നെയാണല്ലോ, എല്ലാ രക്ഷിതാക്കളും മോഹിക്കുന്നതുപോലെ വയസ്സുകാലത്ത് താങ്ങാനൊരു കയ്യുമാകും, ഇത്തരം ചില മോഹവിചാരങ്ങള്‍ക്ക് എങ്ങിനെ ഈ പ്രതിസന്ധി അതിജീവിക്കാമെന്ന ബേജാറുകള്‍ക്ക് ശേഷം ശ്രീമാന്‍ രാകേഷ് തന്നെ പരിഹാരം മുന്നില്‍ വച്ചു...
"കുട്ടികളെ വളര്‍ത്തുവാനുള്ള ബാദ്ധ്യത ഒഴിവാക്കാമെങ്കില്‍ പ്രസവിക്കാന്‍ വിരോധമുണ്ടോ". അബോര്ഷന് ഏതാശുപത്രിയില്‍ വച്ചു നടത്തണമെന്ന ആലോചനയില്‍ നിന്നു പ്രശ്നത്തിന്റെ പുതിയ ഗതിമാറ്റത്തിലേക്ക് നീന പതുക്കെ തലയുയര്‍ത്തി.
"എന്നിട്ട്?"
"കുട്ടികളില്ലാത്ത ഒരു കസിന് നിനക്കുണ്ടല്ലോ നാട്ടില്‍ , പ്രസവിച്ച ഉടന്‍ വല്ല നുണയും പറഞ്ഞ് കുട്ടിയെ അവരെ ഏല്‍പ്പിക്കാം. കുട്ടികള്‍ ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് അതൊരു സന്തോഷമായിരിക്കും".
ഭര്‍ത്താവിന്റെ ഈ പദ്ധതിയില്‍ ഭാര്യ ക്ഷുഭിതയായി...
"അവര്‍ക്ക് ഒരു കുട്ടിയെ സമ്മാനിക്കുവാന്‍ വേണ്ടി ഞാന്‍ എന്തിനാണ് ഇത് ചുമക്കുന്നത്".
"മുഴുവന്‍ പറയട്ടെ ശ്രദ്ധിക്കൂ".
വലിയ എയര്‍പോര്‍ട്ട് കമ്പനിയുടെ മാനേജര്‍ കൂടിയായ രാകേഷ് തന്റെ പ്രൊജക്റ്റ് തുറന്നു.
"അവന് വളര്‍ന്ന് ഒരു നിലയില്‍ എത്തിക്കഴിഞ്ഞാല്‍ കുട്ടിയെ തിരിച്ച് കിട്ടണമെന്ന് പറഞ്ഞ് നമുക്ക് ഇടപെടാം".
പക്ഷേ ഭാര്യ ആശങ്കിച്ചു !
"പത്തു പതിനഞ്ചു വര്‍ഷം വളര്‍ത്തിയ കുട്ടിയെ വിട്ടുതരുവാന്‍ അവര്‍ സമ്മതിക്കുമോ?"
"അതിനല്ലേ ഈ നാട്ടില്‍ കോടതിയുള്ളത്"
"കുട്ടി നമ്മുടെയല്ലെന്നു അവര്‍ വാദിച്ചാലോ?"
"അതിനല്ലേ ഡി.എന്‍.എ.ടെസ്റ്റ് എന്നൊരു ഏര്‍പ്പാട് കണ്ടു പിടിച്ചു വച്ചിരിക്കുന്നത്. ഈ ഡി.എന്‍.എ.ആണ് പ്രധാനം. അല്ലാതെ വളര്‍ത്തുന്നതൊന്നുമല്ല. ഈ തെളിവ് വെച്ച് കോടതി കുട്ടിയെ നമുക്ക് വിട്ടു തരുന്നു".
"ഉവ്വോ!"
ശാസ്ത്രം എത്ര പുരോഗമിച്ചിരിക്കുന്നു. എന്നൊരു ആത്മഗതത്തിന് ശേഷം ബാക്കിയുണ്ടായിരുന്ന ഒരു ആശങ്ക കൂടി ഭര്‍തൃപക്ഷം ഉണര്‍ത്തിച്ചു.
"കോടതി വിധിച്ചാലും അവന് നമ്മുടെ കൂടെ വരുവാന്‍ തയ്യാറായില്ലെങ്കിലോ"
വലിയ പൊട്ടിച്ചിരിയായിരുന്നു അതിനുള്ള പ്രതികരണം. ആ പൊട്ടിച്ചിരി താഴ്ന്ന് സമനിലയിലെതിയപ്പോള്‍ അയാള്‍ തന്റെ നൂതനമായ ലോകവീക്ഷണം ഇങ്ങനെ അവതരിപ്പിച്ചു.
"ലക്ഷക്കണക്കിന് സ്വത്തിന്റെ അവകാശിയാകാമെന്നുണ്ടെങ്കില്‍ എതവനാ വരാത്തത്?"
"പേടിക്കേണ്ട, പേടിക്കേണ്ട, കോടതിവിധി വരും മുമ്പേ അവന് നമ്മുടെ പുറകെവരും, അങ്ങനത്തെ കാലമാണിത്"
ആശ്വാസമായി. എത്ര എളുപ്പത്തിലാണ് പരിഹാരമുണ്ടായത്. ഒരു ദീര്‍ഘനിശ്വാസത്തോടെ തന്റെ അസ്വസ്ഥകളെ കുടിയിറക്കിവിട്ട് ശ്രീമതി നീനാ രാകേഷ് ഉറങ്ങാന്‍ കിടന്നു. ഒപ്പം അവളുടെ ഉള്ളില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന തങ്ങള്‍ക്കു വേണ്ടാത്ത കുട്ടിയും..
34 comments:
ഒരു ദീര്‍ഘനിശ്വാസത്തോടെ തന്റെ അസ്വസ്ഥകളെ കുടിയിറക്കിവിട്ട് ശ്രീമതി നീനാ രാകേഷ് ഉറങ്ങാന്‍ കിടന്നു. ഒപ്പം അവളുടെ ഉള്ളില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന തങ്ങള്‍ക്കു വേണ്ടാത്ത കുട്ടിയും..
ശാസ്ത്രം വളരെയേറെ പുരോഗമിച്ചു, മനുഷ്യനോ?
എത്ര പ്രാക്ടിക്കല്‍ ആയ ചിന്ത അല്ലേ...? പക്ഷേ ഒരു ചോദ്യം ബാക്കി നില്ക്കുന്നു... സ്വത്തിന് വേണ്ടി തിരിച്ചു വരാന്‍ തയ്യാറായാലും എത്ര മാത്രം ആത്മാര്‍ത്ഥതയും സ്നേഹവും ഉണ്ടാവും ആ മകന് അല്ലെങ്കില്‍ മകള്‍ക്ക് രാകേഷിനോടും നീനയോടും?...
ഇത്തരം calculative ആയ മതാപിതാക്കളുടെ അടുത്തേയ്ക് സ്വത്ത് മോഹിച്ച് വരുമെന്നു കരുതുന്ന ആ സ്വാര്‍ത്ഥന്‍,വയസ്സു കാലത്ത് അവരെ താങ്ങാനായി കൈനീട്ടിയെന്നു വരില്ല.
aasamsakal
ശാസ്ത്രം വളരെ പുരോഗമിച്ചു. മനുഷ്യന് അതിലേറെയും. അതാണ് ഇവിടെ കണ്ടത്...
ഇതായിരിക്കും മാറിക്കൊണ്ടിരിക്കുന്ന ലോകം അല്ലെ...
കുട്ടികള്‍ ഭാരമാണെന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ഇവിടെയുണ്ട്,..
നല്ലൊരു തീം..കഥ ഇഷ്ടപ്പെട്ടു..
ഇങ്ങനെയും നടക്കുന്നുണ്ടാവും അല്ലേ?
സുമേഷേട്ടാ,
"ലക്ഷക്കണക്കിന് സ്വത്തിന്റെ അവകാശിയാകാമെന്നുണ്ടെങ്കില്‍ എതവനാ വരാത്തത്?"
"പേടിക്കേണ്ട, പേടിക്കേണ്ട, കോടതിവിധി വരും മുമ്പേ അവന് നമ്മുടെ പുറകെവരും, അങ്ങനത്തെ കാലമാണിത്"
ശരിയാണ് ലോകമങ്ങെയാണിപ്പോള്.
നല്ല ചിന്ത. അത് കോറിയിട്ട ശൈലിയും ഇഷടായീ
സുമേഷ്,
താങ്കൾ പറഞ്ഞത് ഇന്നിന്റെ സത്യം.. ഇന്നത്തെ കോർപൊരേറ്റ് തലമുറയുടെ വഴിപിഴച്ച ചിന്തകളിൽ ഇതും ഇതിനപ്പുറവും വരും.. കമ്പ്യൂട്ടറിൽ തല പൂഴ്തുമ്പോൾ എന്ത് കുഞ്ഞ്.. എന്ത് മാതൃത്വം..
പെട്ടന്ന് ഓർമവന്നത് ഒ.എൻ.വിയുടെ അമ്മ എന്ന കവിതകളിലെ വരികളാണ്
“കെട്ടി മറക്ക്കെല്ലെൻ പാതിനെഞ്ചം
കെട്ടി മരക്കല്ലെ എന്റെ കൈയും
എന്റെ പൊന്നോമന കേണിടുമ്പോൾ
എന്റെ അടുത്തേക്ക് കൊണ്ട് പോരൂ
ഈ കൈയാൽ കുഞ്ഞിനെ ഏറ്റുവാങ്ങി
ഈ മുലയൂട്ടാൻ അനുവദിക്കൂ
നല്ല ചിന്തകളുമായി .. അല്ല ഇത്തരം വേറിട്ട ചിന്തകളുമായി വീണ്ടും വരൂ
neena is of course one extreme of motherhood.The other extreme you may find in 'leela' (not Asans ,but tharakans)..both are the realities of this world..പിന്നെ കഥയിലെ ഗൂഢാലൊചനക്ക് പുതുമയുണ്ട്...
ഒന്നിനും സമയം ഇല്ലാത്ത ഈ കാലത്ത് സംഭിക്കാവുന്ന ഒരു കാര്യം
കഥ നന്നായിട്ടോ .............. ആശംസകള്‍
വിനുവേട്ടന് : നന്ദി ആദ്യവായനക്കും കമന്റിനും. എവിടെ ഉണ്ടാവാന്‍ ആത്മാര്‍ഥത.
ജ്യോ : ഒരിക്കലുമില്ല. അവനും ഒരുപാട് കണക്കുകൂട്ടലിലായിരിക്കും തിരിച്ചുവരുന്നത് അല്ലേ.. നന്ദി.
ഉമേഷ്: ആശംസകള്‍ക്ക് നന്ദി.
ശ്രീ: അതെ ശ്രീ, നന്ദി.
മുരളി: ഇന്നത്തെ കാലത്ത് ഇതും കാണാം..നന്ദി.
കുമാരന്: തീര്‍ച്ചയായും കുമാരേട്ടാ.. നന്ദി.
റ്റോംസ് : വളരെ നന്ദി അഭിപ്രായത്തിനു..
മനോരാജ്: അതെ, അവനവന്റെ കരിയറും പണവും അല്ലേ ഇപ്പോള്‍ വലുത്. ഇതിനിടയില്‍ ഗര്‍ഭം ചുമന്നു നടക്കാനും, പെറ്റുവളര്‍ത്താനും ആര്‍ക്കു നേരം, ആര്‍ക്കു താല്‍പ്പര്യം.. വളരെ നന്ദി അഭിപ്രായത്തിനും കവിതാ ശകലത്തിനും.
താരകന്: ഉവ്വോ, നോക്കാം. വളരെ നന്ദി.
അഭി: നന്ദി ട്ടോ..
താനെങ്ങിനെ ജനിച്ചു എന്ന് പോലും മറന്ന് പോകുന്ന ഒരു കാലത്തിന്റെ കുതിപ്പിനിടയില്‍ സുഖം മാത്രം കാണുന്ന മനുഷ്യന്റെ നേര്‍ചിത്രം.
നന്നായി പറഞ്ഞു.
ഇന്നത്തെ കാലത്ത് ഇതും ഇതിലപ്പുറവും നടക്കും... പണമാണല്ലോ മുഖ്യം..
സുമേഷേ നീനാ രാകേഷ് കഥ നന്നായി പറഞ്ഞു .
കഥയിലെ പോലെ ചിന്തിക്കുന്നവര്‍ ഉണ്ടാകാം ഇന്നത്തെ കാലത്ത് അതിനു ന്യായീകരണങ്ങളും കാണും പക്ഷെ ഏതു കാലത്തും വിതച്ചതെ കൊയ്യൂ.
എടാ ഭയങ്കരാ...ഇങ്ങനേം നീ ചിന്തിച്ചോ...മച്ചൂ ജീവിതത്തിൽ ഇങ്ങനൊന്നും ചിന്തിക്കല്ലേ...എന്തായാലും കഥക്കൊരു വത്യസ്ത തയുണ്ട്
അതിനല്ലേ ഡി.എന്‍.എ.ടെസ്റ്റ് എന്നൊരു ഏര്‍പ്പാട് കണ്ടു പിടിച്ചു വച്ചിരിക്കുന്നത്. ഈ ഡി.എന്‍.എ.ആണ് പ്രധാനം. അല്ലാതെ വളര്‍ത്തുന്നതൊന്നുമല്ല. ഈ തെളിവ് വെച്ച് കോടതി കുട്ടിയെ നമുക്ക് വിട്ടു തരുന്നു".
അതാണ് ഇന്നത്തെ ലോകം മച്ചൂ, മക്കളെ വളര്‍ത്താന്‍ പോയിട്ട് പ്രസവിക്കാന്‍ പോലും സമയം ഇല്ല, കാലം പോയ പോക്കെ, എന്തായാലും ഇന്നത്തെ സമൂഹത്തിന്റെ ജീവിത ശൈലിയെ നന്നായി വരച്ചു കാട്ടിയ പോസ്റ്റ്.
(:)ഞാന്‍ കെട്ടുന്നില്ല)
നല്ല ആശയം. പക്ഷെ ഭാവിയില്‍ ഇങ്ങിനെയൊക്കെ ആകാതിരിക്കട്ടെ.
അമ്മയുടെ സ്നേഹം അറിയാതെ മക്കള്‍ വളരാതിരിക്കട്ടെ
നല്ല എഴുത്ത്.
ഇങ്ങനെയായാൽ പിന്നെങ്ങനെ ബന്ധങ്ങൾക്ക് വിലയുണ്ടാകും, അല്ലേ?
റാംജി: അഭിപ്രായത്തിനു നന്ദി.
നീലത്താമര : കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. പണം കൊടുത്തു വാങ്ങാന്‍ കിട്ടാത്തത് പലതും ഈ ഭൂമിയിലുണ്ടെന്നു അവര്‍ അറിയാന്‍ പോകുന്നതല്ലേ ഉള്ളൂ.. വളരെ നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും. വീണ്ടും കാണാം..
വിനൂസ്: പരമാര്‍ത്ഥം... നന്ദി അളിയാ..
ഏറക്കാടന്‍ : ഹഹഹ.. പെരുത്ത് നന്ദി...
കുറുപ്പ് : ഹ ഹ.. ഞാന്‍ കെട്ടുന്നില്ല (എലിയെ പേടിച്ചു ഇല്ലം ചുടണോ കുറുപ്പേട്ടാ??)
ദിപിന് : കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. വിധിയെ തടുക്കാന്‍ ആവില്ലല്ലോ, നമുക്ക് ആശിക്കാന്‍ മാത്രമല്ലേ പറ്റൂ.. വളരെ നന്ദി, വീണ്ടും വരണേ..
വശംവദന്‍ : ബന്ധങ്ങള്‍ക്ക് പണത്തിന്റെ വില മാത്രമേ ഉണ്ടാവൂ.. വളരെ നന്ദി.
വരാന്‍ വൈകിയതില്‍ ക്ഷമിക്കുക . മുന്‍പൊരിക്കല്‍ വന്നു വായിച്ചിരുന്നു . എന്തോ പ്രോബ്ലം കൊണ്ട് കമന്റ് ഇടാന്‍ കഴിഞ്ഞില്ല .
ഈ പ്സ്റിനെ കുറിച്ചുള്ള കമന്റ് പറഞ്ഞാല്‍ , ഒരു പക്ഷെ കരിമ്പന കാറ്റില്‍ വന്ന ഏറ്റവും നല്ല പോസ്റ്റ് ഇതാവും . എന്റെ മനസ്സിലുള്ള ചിന്ത തന്നെയാണ് നിങ്ങള്‍ പറഞ്ഞതും . വളരെ നല്ലത് .
കഥ നന്നായിട്ടോ .............. ആശംസകള്‍
ഇതൊക്കെ വെറും തമാശയാ, ഇങ്ങനെയൊന്നും നടക്കില്ലെന്നു വിശ്വസിക്കാനാ എനിക്കിഷ്ടം.
ഒരാഴ്ച്ച നെറ്റ് ഇല്ലാര്‍ന്നു
ഇന്നാണ് കണ്ടത്, വായിച്ചു...
ഇങ്ങനേയും ആളുകളോ..???
inganae okkae chinthikkunnavar ividae undo
പ്രദീപ് : വന്നല്ലോ, സന്തോഷം. പിന്നെ ഈ വിലയിരുത്തലിനും അഭിപ്രായത്തിനും നന്ദി.
ഒഴാക്കാന് : നന്ദി.
എഴുത്തുകാരി : അതാ നല്ലത് ചേച്ചി, പക്ഷെ സത്യങ്ങള്‍ നമ്മുടെ മുന്നില്‍ തന്നെ നില്‍പ്പുണ്ട്. നന്ദി.
കൂതറ ഹാഷിം : ഇങ്ങനേം ഉണ്ട് ആളുകള്‍ ധാരാളം, നന്ദി.
പാര്‍ത്ഥസാരഥി : കരിമ്പനക്കാറ്റിലേക്ക് സ്വാഗതം, ധാരാളം ആളുകള്‍ ഉണ്ട്. നന്ദി, വീണ്ടും വരുമല്ലോ..!
ഇത് നേരത്തെ വായിച്ചതാണ്, ഇഷ്ടവുമായിരുന്നു.ഓഫീസില്‍ ആയതിനാല്‍ കമന്റ് ഇട്ടില്ലെന്നേ ഉള്ളു, ആശംസകള്‍
ഇന്നത്തെ ജീവിതത്തിന്റെ നേർകാഴ്ച,
അരുണ്‍ : വളരെ നന്ദി.
നന്ദന : അതെ.. വളരെ നന്ദി..
മനുഷ്യ ബന്ധങ്ങള്‍ക്ക് കടലാസിന്റെ വില പോലും ഇന്നത്തെ കാലത്ത് ഇല്ലാതാവുന്നു ല്ലേ . .......ആലോചിക്കുമ്പോള്‍ തന്നെ എന്തോ പോലെ .........എന്നാലും ഇങ്ങനെ ചിന്തികുന്ന ഭാര്യാ ഭര്ത്താക്കന്മാര് ശരിക്കും ഉണ്ടാവോ .......ഉണ്ടാവും ലേ . ഇതല്ല ഇതിലപ്പുറം കാണേണ്ടി വരും നമ്മള് .........കലികാലം ........
കുട്ടന്: അതെ കുട്ടാ, കലികാലം തന്നെ... കരിമ്പനക്കാറ്റിലേക്ക് സ്വാഗതം, വീണ്ടും വരണേ..
സുമേഷേ.. അല്‍പ്പം കടുത്തു പോയില്ലേ ?
എന്തോ മാതിരി.. :-(
ശൈലി നന്നായിട്ടുണ്ട്.. ഒരുപാട് എഴുതുക
പണം കണ്ടാൽ സ്വന്തം അച്ഛനെയും അമ്മയെയും തള്ളിപ്പറയുന്ന കാലമാ ഇത്, നന്നായിരിക്കുന്നു.
മുമ്പ് പശുക്കളുടെ കറവ വറ്റിയാല്‍ നോക്കാന്‍ കൊടുക്കുക എന്നൊരു ഏര്‍പ്പാട് ഉണ്ടായിരുന്നു. പ്രസവശേഷം പശുവിനേയും പുതിയതായി ജനിച്ച കുട്ടിയേയും ഉടമസ്ഥന്ന് കിട്ടും. മുമ്പത്തെ കുട്ടി നോക്കുകാരന്ന്. അയള്‍ക്ക് അതെങ്കിലും ലാഭം കിട്ടിയിരുന്നു. പുതിയ കാലത്തില്‍
വളര്‍ത്തനുള്ള കഷ്ടപ്പാട് മാത്രം കൂലിയായി നല്കി കൊടുത്ത മുതല്‍
തിരിച്ചെടുക്കാനുള്ള തീരുമാനം. കാലം പോകുന്ന പോക്ക്. നല്ല പ്രമേയം.
Palakkattettan
Post a Comment